Tuesday, March 11, 2008

സന്‍ബിന്‍






'യോ' ബാറിലെ വിളമ്പുകാരി

ക്ഷീണിച്ച ചിരിയും സൊറയും
ബിയറും ചാലിച്ച
കോക്ടെയില്‍
ഇരുട്ടുടയാടയില്‍ ‍ഒട്ടിച്ചേര്‍ന്ന
മഞ്ഞ നിലാവുടല്‍

അര്‍ദ്ധരാത്രികൊണ്ട്
എന്റെ നോട്ട്പാഡില്‍ നിറയെ
സ്നേഹം വരച്ചുവച്ച ദേജോണ്‍സങ്കടം1

"മിസ്റ്റര്‍ അലി ആന്റ് സന്‍ ബിന്‍ ഫ്രണ്ട്സ്
ക്വെഞ്ചൊനൊയൊ?"2

"ക്വെഞ്ചൊനൊയൊ"

രാത്രി മൂന്നുമണി-
കോക്ടെയിലിനുള്ളില്‍ നിന്ന്
തന്നെ അരിച്ചെടുത്ത്,
ഇരുട്ടുടയാടയ്ക്കുമേല്‍,
അടുത്ത കൊല്ലം
ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന
ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി
തണുപ്പത്ത്
ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്
ഡൌണ്‍ ടൌണിലെ
അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്
ഒരു മണിക്കൂര്‍ നടത്തം

"ഐ ലോണ്‍ലീ.... അലി ലോണ്‍ലീ?"

നാലുമണി-
ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത
'മുകുംഹ്വാ'ഇതളുകളെ,3
വരുംകൊല്ലം
ഏതോ കൂട്ടുകാരന്റെ രാവുടലില്‍
കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന
ഒരു സ്വപ്നം ചാറി നനച്ച്,
പുലരിമേഘങ്ങളോടൊപ്പം
എനിക്കു മടക്കം;
കുഞ്ഞുങ്ങളും കട്ടിലും കൂട്ടുകാരിയും
വെള്ളത്തിനടിയിലായ
കേരളത്തിലെ മണ്‍സൂണ്‍ വീ‍ട്ടിലേക്ക്

"സന്‍ ബിന്‍ ലോണ്‍ലീ... നോ ബോയ് ഫ്രണ്ട്""
"ബട്ട് സന്‍ ബിന്‍ എപ്പൊയൊ4... വില്‍ ഗെറ്റ് എ ബോയ്ഫ്രണ്ട്
ഷുവര്‍"

അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റില്‍
ഇരുട്ടുടയാട അഴിഞ്ഞുവീണു
സമതലമഞ്ഞകള്‍ക്കുമേല്‍
ചുവന്ന സാന്‍മുലക്കണ്ണുകള്‍
ദേജോണ്‍ശരദൃതു...5

നോട്ട്പാഡില്‍ ഞങ്ങളുടെ ഉറുമ്പുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു-

"സന്‍ ബിന്‍, നിന്റെ ശരത്കാലം എന്നാണവസാനിക്കുക?"

"അലീ, നിന്റെ മണ്‍സൂണ്‍വീട്ടില്‍ വെള്ളമിറങ്ങി
മാനം തെളിയുമ്പോള്‍"

"സന്‍ ബിന്‍, അപ്പോള്‍ എന്റെ മക്കള്‍ക്ക്
നീ ഡിസൈന്‍ ചെയ്ത വെയിലുടുപ്പുകള്‍ അയച്ചുതരുമോ?"

"ഉം, നിന്റെ പെണ്ണിന്
എന്റെ ചുവന്ന മുലക്കണ്ണുകളും അയച്ചുതരാം
ക്വെഞ്ചൊനൊയൊ?"

"ക്വെഞ്ചൊനൊയൊ"
*
കുറിപ്പുകള്‍:
1) ദേജോണ്‍: കൊറിയയിലെ പഴക്കമേറിയ പട്ടണങ്ങളിലൊന്ന്.
2)കൊറിയന്‍ഭാഷയില്‍ Is it ok? എന്നും It's ok എന്നും.
3) കൊറിയയില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പലനിറപ്പൂവ്. നമ്മുടെ ചെമ്പരത്തികള്‍ പോലെ.
4)'സന്‍ ബിന്‍ സുന്ദരിയാണ്.'
5) ശരത്കാലത്ത് കൊറിയയിലെ മലമുടികള്‍ (സാനുകള്‍) ചുവക്കും. താഴ്വരച്ചെടികളും സമതലവയലുകളും‍ മഞ്ഞനിറമാകും

നവകേരളഗാനം

പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ
പൈലറ്റുമാരെന്തുചെയ്യും?
ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ
ജോക്കറന്മാരെന്തുചെയ്യും?
ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ
ചിരിച്ചുചിരിച്ചങ്ങഴിയും