Tuesday, May 12, 2009

സദാചാരി


1975 ലെ ഒരു നട്ടുച്ചയ്ക്ക്
സദാചാരംക്ലാസില്‍ നിന്ന്
‘സഹജീവികളോട് കരുണ കാണിക്കുന്നവര്‍ക്ക്
കരുണാമയനായ ദൈവം പ്രതിഫലം നല്‍കും’
എന്ന വാക്യത്തോടൊപ്പം പുറത്തേക്കിറങ്ങിയ ഒരു കുട്ടി,
അന്നത്തെ ഉച്ചച്ചോറ്
നട്ടപ്രവെയിലത്തിരുന്ന് വെള്ളം ചുട്ടുതിന്നുന്ന വഴിക്കിറുക്കനു കൊടുത്ത്,
വൈകിട്ട്, വിശന്നു തളര്‍ന്ന്
വീട്ടിലേക്കുള്ള മെറ്റലിളകിയ വഴിയിലൂടെ
ദൈവത്തിന്റെ പ്രതിഫലം കാംക്ഷിച്ചും
അതു പൈസയായി കിട്ടണേയെന്നു പ്രാര്‍ത്ഥിച്ചും
കിട്ടിയാല്‍, പാഠപുസ്തകത്തിലെ
‘ജീന്‍ വാല്‍‍ജീന്‍’ ചിത്രത്തോടൊപ്പം മാത്രം ഓര്‍മ്മവരാറുള്ള
വേണുഗോപാലനിലയം ഹോട്ടലിലെ കണ്ണാടിപ്പെട്ടിയില്‍ നിന്ന്
വാങ്ങേണ്ടതെന്തെല്ലാമെന്നു കൂട്ടിക്കിഴിച്ചും
കടയപ്പം വാങ്ങുന്നത്
വാപ്പയുടെ പരിചയക്കാരിലാരേലും കണ്ടാലോന്ന് മോങ്ങിയ
ഒരശുഭചിന്തയെ കല്ലെറിഞ്ഞോടിച്ചും
ക്ഷമ നശിച്ച്
അങ്ങനെ നടക്കുകയായിരുന്നു

ഇതിനകം
സദാചാരംക്ലാസില്‍ നിന്ന് നേരത്തേ തന്നെ മുങ്ങി
മെറ്റലിളകിയ വഴിയില്‍ കാത്തുനിന്നിരുന്ന
‘ചുറ്റുപാടുമുള്ള കാര്യങ്ങള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം’
എന്ന വാക്യം കുട്ടിയുടെ സഹായത്തിനെത്തി‌-

ഹായ് അത്ഭുതം തന്നെ
കുഞ്ഞിമെറ്റലുകള്‍ക്കിടയില്‍ അതാ കിടക്കുന്നു ഒരു രണ്ടുരൂപാനോട്ട്!

കുട്ടി പിന്നെ വീട്ടിലേക്ക് പോയില്ല
നിക്കറിന്റെ ഇടതും വലതും പോക്കറ്റു നിറയെ ലഡ്ഡുവുമായി
വേണുഗോപാലനിലയത്തില്‍ നിന്നിറങ്ങി
തിരുവനന്തപുരത്തെ അനേകം മുടുക്കുകളിലൂടെ
നിലാവുനിറമുള്ള ലഡ്ഡുത്തരികള്‍ നുണഞ്ഞ്
കൂട്ടംതെറ്റിയ ഒരൊന്നരയിഞ്ച് മെറ്റല്‍ കാലുകൊണ്ട് തട്ടിത്തട്ടി
നേരവും ദൂരവും മറന്ന്
നടന്നുനടന്ന്
പണിതീരാത്ത ഫ്ലൈഓവര്‍ കടന്ന്
കിഴക്കന്മലയുടെ കുണ്ടി തുരന്ന്
ഇപ്പോള്‍ അതാ, ഒരു ദേശീയപാത പോലെ....

അയാളോടൊപ്പം രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നല്ലോ
അവരെവിടെ?