Monday, July 16, 2007

ഇരുപുറവും ചൂടുള്ള ദോശ

നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍
നാം കിടന്നു വേവാന്‍ തുടങ്ങുന്നത്

നാം കിടന്നു,
മുരണ്ടൂ വിറക്
ദേ
നാം കിടുങ്ങുന്നു
ചൂടിന്നിരുപുറം

ആരുവന്നു തിരിച്ചിട്ടു നമ്മളെ
അമ്പു, തുമ്പിയോ? ദൈവമോ സ്വപ്നമോ?

ഞാന്‍ തിണര്‍ത്തൂ
നെരിപ്പില്‍‍
അണുവണുവായ് തണുത്തു നീ
കോശസമുദ്രമായ്

നമ്മളെത്തിന്നുവാനൊരു കണ്‍സ്യൂമര്‍
നാവു നീട്ടി; ഒടുക്കത്തെ നാവ്
അതിന്‍
നഷ്ടമൂല്യമേ നമ്മിലെ ചൂട്

ഗ്യാസു തീര്‍ന്നോ?

ഹലോ, ഗ്യാസേജന്‍സിയല്ലേ?
നമ്പര്‍ 278...
ങ്ഹേ!രണ്ടുമാസം കഴിയുംന്നോ?
....ഓക്കെ.

വേഗം കഴിച്ചോളൂ
നല്ല ചൂടാ
നല്‍...ല്ല ചൂടാ.

Sunday, July 15, 2007

കാഫ്ക


വെറിവേനലില്‍
ഒരു തെങ്ങിന്റെ മണ്ടയില്‍
‍തണ്ടുതുരപ്പന്‍ സൂര്യകിരണങ്ങളെ
കടിച്ചുപറിച്ചുകൊണ്ടിരുന്ന ഒരു കാക്ക

പെട്ടെന്ന്
തോന്ന്യാസത്തില്‍
ആകാശം തുരന്ന്
അനേകായിരം അപ്പാര്‍ട്ടുമെന്റുകള്‍ക്കപ്പുറത്ത്
ഉദ്ധരിച്ചുനിന്ന മറ്റേതോ മരത്തെ ഉന്നംവെച്ച്
പറന്നു തുടങ്ങിയതും,
ഒരു മഴ വന്നു

അപ്പാര്‍ട്ടുമെന്റുകളിലൊന്നിലെ
ഇരുപത്തൊന്നാം നിലയിലെ ബാല്‍ക്കണിയില്‍
ഇണചേര്‍ന്നു നിന്നിരുന്ന
ഒരാണും പെണ്ണും
കണ്ട്
അന്തംവിട്ടു നിന്നു,
മഴയ്ക്കു കുറുകേ
ഒറ്റവരയായി
ഒറ്റയ്ക്കു പരക്കുന്ന
ആ കാഫ്കയെ.

ആടിയാടി അലഞ്ഞ മരങ്ങളേ...

'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...

**************
*കുമാരനാശാന്റെ ‘പ്രരോദന‘ത്തില്‍ നിന്ന്